വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.
കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. 2018 സെപ്റ്റംബർ 25നായിരുന്നു വാഹനാപകടത്തില്‍പെട്ട് ബാലഭാസ്കറും കുഞ്ഞും മരണപ്പെട്ടത്.
അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി മൊഴി നല്‍കിയത്.
സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെയാണ് കേസിന് പുതിയമാനം കൈവന്നത്.