ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം അമേരിക്കയിൽ നടക്കും. തിങ്കളാഴ്ച ഫ്‌ളോറിഡയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിൽ ആയിരിക്കും സംസ്കാരം. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്.
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മെറിന്റെ മൃതദേഹം അമേരിക്കയിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ലെന്ന് ഇന്നലെ ഉച്ചയോടെയാണ് മാതാപിതാക്കളെ അറിയിച്ചത്.
ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ളോറിഡ കോറൽസ്പ്രിങ്സിലെ ആശുപത്രിയിൽ നിന്ന് രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.