മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ മനോജ് സിൻഹയെ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. നേരത്തെ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിന്‍റെ രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രഥമ ലഫ്റ്റനനന്റ് ഗവര്‍ണറായി ഒരുവര്‍ഷം പൂർത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച രാത്രി ജി.സി മുർമു രാജിവെച്ചത്.
അതേസമയം ജി. സി. മുര്‍മു അടുത്ത കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണിത്. 1985 ഗുജറാത്ത് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുർമുവിനെ 2019 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിന്റെ ലഫ്. ഗവർണറായി നിയമിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത കളഞ്ഞ് ഒരു വർഷം തികയുന്ന ദിനത്തിലാണ് പ്രഥമ ലഫ്റ്റനന്റ് ഗവർണർ രാജി സമർപ്പിച്ചത്.
61 കാരനായ സിൻഹ ഉത്തർപ്രദേശ് സ്വദേശിയാണ്. 1989 മുതൽ 1996 വരെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായിരുന്നു. റെയിൽവേ സഹമന്ത്രിയായും വാർത്താവിനിമയ മന്ത്രിയായും ചുമതല വഹിച്ചു.