മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ തോതില്‍ മഴ തുടരുകയാണ്. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞു. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, അണക്കെട്ടിലേയ്ക്ക് ഇപ്പോഴുള്ള നീരൊഴുക്ക് സെക്കൻ്റിൽ 5291 ഘനയടിയാണ്. അതുകൊണ്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 142 അടി അനുവദനീയ സംഭരണ ശേഷിയുള്ള അണക്കെട്ടിലേയ്ക്ക് നീരൊഴുക്ക് കുറയുന്നുവെന്നാണ് വിലയിരുത്തല്‍.
ജലനിരപ്പ് 132 അടിയെത്തിയപ്പോൾ തമിഴ്നാട് ഒന്നാം ജാഗ്രത നിർദേശം നൽകിയെങ്കിലും രണ്ടാം ജാഗ്രതാ നിർദേശം ഇനിയും നല്‍കിയിട്ടില്ല. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി ആവുന്ന മുറയ്ക്ക് വെള്ളം പെരിയാറിലേക്ക് തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മിഷനും ആവശ്യപ്പെട്ടിരുന്നു.