കവിയും നാടക, സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. 84 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്നു. ചുനക്കര കാര്യാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന്.
ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നാടഗരംഗത്ത് സജീവമായി. കൊല്ലം അസീസി, മലങ്കര തീയറ്റേഴ്സ്, നാഷണൽ തീയറ്റേഴസ്, കൊല്ലം ഗായത്രി, കേരള തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങൾക്കായി ഗാനങ്ങൾ എഴുതി. തിരുവനന്തപുരം മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതി തുടങ്ങി. 1977ൽ ആശ്രമം എന്ന സിനിമയിൽ (1978ൽ പുറത്തിറങ്ങിയത്) ഗാനങ്ങളെഴുതിയാണ് സിനിമാഗാന രചനാരംഗത്തേക്ക് ചുവടുവച്ചത്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു തിര പിന്നെയും തിര എന്ന സിനിമയിലെ ഗാനങ്ങൾ ചുനക്കര രാമൻകുട്ടിയെ പ്രശസ്തനാക്കി. 1984ൽ മാത്രം മുപ്പതിലധികം ഗാനങ്ങളാണ് വിവിധ സിനിമകൾക്കായി അദ്ദേഹം രചിച്ചത്.
എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതാണ്.