തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ചര്‍ച്ച നടത്തി. ഇതനുസരിച്ച് 65 വയസ്സു കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിക്കും. കോവിഡ്-19 ബ്രിഗേഡ് സ്പെഷ്യല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും. ഇതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്ക കനക്കുകയാണ്. സമ്പർക്ക ബാധിത കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച വിചാരണ തടവുകാരൻ മരിച്ചു. 361 തടവുകാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒരു ജീവനക്കാരനും കോവിഡ് ബാധിച്ചെന്നു കണ്ടെത്തി.
കഴിഞ്ഞ നാലുദിവസത്തിനിടെ അഞ്ഞൂറോളം പേര്‍ക്കാണ് പരിശോധന നടത്തിയത്. പരിശോധനകളുടെ എണ്ണം കൂടുംതോറും രോഗികളുടെ എണ്ണവും ഉയരുകയാണ്. പരിശോധന തുടരും എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കോവിഡ് മൂലം ഇന്നലെ ഒരു തടവുകാരന്‍ മരിച്ചിരുന്നു. വിചാരണ തടവുകാരനായ മണികണ്ഠന്‍(72) ആണ് മരിച്ചത്.
ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.