ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. ബീഹാർ മുഖ്യമന്ത്രി എന്ന നിലയിലുള്ള നീതീഷിന്റെ പ്രവർത്തനങ്ങളെയാണ് പ്രശാന്ത് വിമർശിച്ചത്. ബിഹാറിലെ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, സാമൂഹ്യ പിന്നോക്കവസ്ഥ എന്നിവ മുൻനിർത്തിയാണ് വിമർശനം ഉന്നയിച്ചത്. ബിഹാർ എന്തുകൊണ്ട് ദാരിദ്ര്യാവസ്ഥയിൽ തുടരുന്നുവെന്നും വിദ്യാഭ്യാസത്തിന്റെ നിലവാരം എന്തുകൊണ്ട് മെച്ചെപ്പെടുന്നില്ലെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. യുവ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ‘ബാത്ത് ബീഹാർ കി’ എന്ന ക്യാമ്പയിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രശാന്ത്. ബിഹാറിന്‍റെ പട്ടിണിയിൽ മാറ്റമുണ്ടാകുന്നില്ലെന്നും സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥക്ക് മാറ്റമുണ്ടാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് കഴിയുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ജെഡിയുവിന്റെ നയങ്ങളയും പ്രശാന്ത് വിമർശിച്ചു. "ബിജെപിയുമായുള്ള കൂട്ടുകെട്ടിൽ ജെഡിയു ഗാന്ധി മാർഗം ഉപേക്ഷിച്ചു. ഗാന്ധി ഘാതകരോട് മൃദുസമീപനം സ്വീകരിക്കുന്നവരുമായി സന്ധി ചെയ്തു, ഗാന്ധിയും ഗോഡ്‌സെയും കൈകോർത്തു പോകില്ല"- പ്രശാന്ത് കിഷോർ വിമർശിച്ചു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘ബാത്ത് ബിഹാർ കി’ ക്യാംപയിൻ വ്യാഴാഴ്ച ആരംഭിക്കും. ബിഹാറിന് പുതിയ നേതൃത്വം എന്ന മുദ്രാവാക്യമുയർത്തി ഒരു കോടി യുവ വോട്ടർമാരെ നേരിൽ കാണും. പ്രശാന്ത് കിഷോറിന്റെ യൂത്ത് ഇൻ പൊളിറ്റിക്‌സ് ഫോറത്തിൽ രണ്ടര ലക്ഷം യുവജനങ്ങൾ ഇതുവരെ ചേർന്നിട്ടുണ്ട്.