ബെവ്കോ ആപ്പിൽ മാറ്റം വരുത്തി ഏക്സൈസ് വകുപ്പ്. ഉപഭോക്താക്കൾക്ക് മദ്യം വാങ്ങാനായി ഔട്ടലറ്റുകൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാമെന്നതാണ് ആപ്പിലെ പ്രധാനമാറ്റം. ഓണം സീസണിനോട് അനുബന്ധിച്ചാണ് മാറ്റം വരുത്തിയത്. സീസൺ കഴിഞ്ഞാലും ഈ രീതി തുടരാനാണ് തീരുമാനം.
ബെവ് ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യുമ്പോൾ ബാറുകളിലേക്കാണ് അധിക പേർക്കും ടോക്കൺ കിട്ടുന്നത്. ബെവ്ക്യൂ ആപ്പ് സംവിധാനം ബിവറേജസ് കോർപ്പറേഷന്റെ വരുമാനത്തിൽ വൻ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ ആപ്പിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താക്കൾ ഔട്ട്ലറ്റുകൾ തെരഞ്ഞെടുക്കുന്നതിലൂടെ വിൽപന വർദ്ധിക്കുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.
ഉപഭോക്താവ് ആപ്പിൽ പിൻകോഡ് നൽകിയാൽ ആ പ്രദേശത്തെ മദ്യശാലകളുടെ വിവരങ്ങൾ ലഭിക്കും. തുടർന്ന് മദ്യം വാങ്ങേണ്ട് കൗണ്ടർ ഉപഭോക്താവിന് സ്വയം തെരഞ്ഞെടുക്കാവുന്നതാണ്.
നേരത്തെ പിൻകോഡ് നൽകിയാൽ മദ്യം വാങ്ങേണ്ട ഔട്ടലറ്റിന്റെ പേര് ആപ്പിലൂടെ നിർദ്ദേശം ലഭിക്കുകയായിരുന്നു. പിൻകോഡ‍് ആപ്പ് റജിസ്റ്റർ ചെയ്യുമ്പോൾ നൽകിയാൽ പിന്നീട് മാറ്റം വരുത്താൻ കഴിയുമായിരുന്നില്ല. ഈ സംവിധാനത്തിലും പുതിയ പരിഷ്കാരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.