ഇന്ന് മകരവിളക്ക്. ഭക്തരെ വരവേല്‍ക്കാന്‍ പാഞ്ചാലിമേടും എരുമേലിയും ഒരുങ്ങിക്കഴിഞ്ഞു. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30-ന് ദീപാരാധന നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതി തെളിയും. കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീർത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല.
മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. വ്യൂ പോയിന്റുകളിൽ ബാരിക്കേടുകൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.