രാജ്യത്ത് ആത്മഹത്യകള്‍ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. 2019ലെ കണക്കുകള്‍ അനുസരിച്ച്, ആത്മഹത്യ ചെയ്യുന്നവരില്‍ നാലിലൊന്നും ദിവസ വേതനക്കാരാണ്. ആറ് വർഷത്തെ കണക്ക് നോക്കുമ്പോള്‍ നിരക്ക് ഇരട്ടിച്ച് 2019 ൽ 23.4 ശതമാനമായി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം മൊത്തം 1,39,123 പ്രതിദിന വേതനക്കാരിൽ 32,563 പേരും ആത്മഹത്യ ചെയ്തുവെന്ന് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) രേഖപ്പെടുത്തുന്നു. കർഷകരെ മാറ്റിനിർത്തിയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ ദിവസ വേതനക്കാരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലാണ് (5186). അതിനുശേഷം മഹാരാഷ്ട്ര (4,128), മധ്യപ്രദേശ് (3,964), തെലങ്കാന (2,858), കേരളം (2,809).
2019-ൽ രാജ്യത്തുണ്ടായ ആത്മഹത്യകളിൽ രണ്ടാമത് വരുന്നത് വീട്ടമ്മമാരാണെന്നത് ശ്രദ്ധേയമാണ്. മൊത്തം 21,359 വീട്ടമ്മമാരാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യാ നിരക്കിന്റെ 15.4 ശതമാനമാണ് ഇത്. 2019ൽ ആത്മഹത്യ ചെയ്ത തൊഴിലില്ലാത്തവരുടെ അനുപാതം 10.1 ശതമാനമായി ഉയർന്നു. തൊഴിലില്ലായ്മ കാരണം ഏറ്റവും കൂടുതൽ ആത്മഹത്യകൾ ഉണ്ടായത് കേരളത്തിലാണ് (10, 963). എന്നിരുന്നാലും, കാർഷിക മേഖലയിൽ നിന്നുള്ളവരുടെ ആത്മഹത്യകൾ കുറയുന്നു എന്നത് ആശ്വാസകരമാണ്.
2014ലാണ് എൻആർസിബി ‘ആക്സിഡന്റൽ ഡെത്ത്സ് & സൂയിസൈഡ്സ്’ ഡാറ്റയിൽ ദിവസ വേതനക്കാരെ പ്രത്യേകമായി പരിശോധിക്കാന്‍ ആരംഭിച്ചത്. എൻസിആർബി റിപ്പോർട്ട് ആത്മഹത്യകളെ ഒൻപത് വിഭാഗങ്ങളായി തിരിക്കുന്നുണ്ട്. ദിവസ വേതനക്കാർ, വീട്ടമ്മമാർ, കർഷകർ എന്നിവരെ കൂടാതെ, പ്രൊഫഷണലുകൾ അഥവാ സ്ഥിരവരുമാനമുള്ളവർ, വിദ്യാർത്ഥികൾ, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, വിരമിച്ചവർ, തൊഴിലില്ലാത്തവർ എന്നിങ്ങനെയാണ് പട്ടിക തരം തിരിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ തൊഴിൽ മാത്രമാണ് ഡാറ്റയിൽ നിരീക്ഷിക്കുന്നതെന്നും ആത്മഹത്യയുടെ കാരണം ഇതിൽ പറയുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.