നികുതിവെട്ടിക്കാൻ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നോട്ടീസ് അയച്ചു. യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സിന് വേണ്ടി ചെയ്ത റിങ് ടോണിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചത് വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. എ.ആര്‍. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു.
2010ലാണ് ലിബ്രക്ക് വേണ്ടി റഹ്മാൻ റിങ്ടോൺ കമ്പോസ് ചെയ്തത്. ഇത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റ് ലംഘനമാണെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 2015ലാണ് ഈ വിഷയത്തിൽ ആദ്യം കേസ് റിപ്പോർട്ട് ചെയ്യുന്നത്. റഹ്മാന്‍ സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റഹ്മാന്റെ ഓഫീസിലെത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.