പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ. ഹിന്ദുക്കളെയും, സിഖുകാരെയും, ക്രിസ്ത്യാനികളെയും മറ്റ് വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെയും നിരന്തരം വേട്ടയാടുന്ന ഇസ്ലാമാബാദിന് മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയാൻ യാതൊരു അർഹതയും ഇല്ലെന്നും ഇന്ത്യ പറഞ്ഞു. മനുഷ്യാവകാശ കൗൺസിലിന്റെ (എച്ച്ആർസി) 45-ാമത് സെഷനിൽ പാകിസ്ഥാൻ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയായാണ് ഇന്ത്യൻ പ്രതിനിധി ഇക്കാര്യം പറഞ്ഞത്.
സ്വാർത്ഥ താല്പര്യങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് പാകിസ്ഥാന്റെ പതിവാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ജമ്മു കശ്മീരിൽ യുദ്ധം ചെയ്യാൻ മാത്രമായി പതിനായിരക്കണക്കിന് തീവ്രവാദികളെ പരിശീലിപ്പിച്ചതിൽ അഭിമാനിക്കുന്ന പ്രധാനമന്ത്രിയുള്ള രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ, സിന്ധ് എന്നിവിടങ്ങളിലെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. പാകിസ്താൻ തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെ കുറിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ പോലും ആശങ്കപ്പെട്ടതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനായി എച്ച്ആർസിയുടെ സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളും ദുരുപയോഗം ചെയ്യുകയാണ് പാക്കിസ്ഥാന്‍ എന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്(ഒഐസി) നിയമപരമായ അവകാശമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഒഐസിയുടെ അധികാരം പാകിസ്ഥാൻ ദുരുപയോഗം ചെയ്യുന്നതായും ഇന്ത്യ ആരോപിച്ചു.