പുതിയ ലൈംഗിക ആരോപണത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കേസെടുക്കാൻ പൊലീസ് തയാറായിരുന്നുവെങ്കിലും കന്യാസ്ത്രീ വിസമ്മതിച്ചു. ഫ്രാങ്കോ കന്യാസ്ത്രീക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഇവർ പറഞ്ഞു.
ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു. ഫ്രാങ്കോക്കെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തൽ അതിന്റെ തെളിവാണെന്നും കോടതിയിൽ നിന്നും നീതി വൈകരുതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. മൊഴി നൽകാൻ നിരവധി പേർ തയാറാണെങ്കിലും പരാതി നൽകാത്തത് സഭ പിന്തുണക്കാത്തതിനാലാണെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. ഫ്രാങ്കോ ഇപ്പോഴും ബിഷപ് പദവിയിലാണുള്ളതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയാണ് മൊഴി നല്‍കിയത്.മഠത്തില്‍വച്ച് ബിഷപ് കടന്ന് പിടിച്ചെന്നും വിഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രി മൊഴി നല്‍കി.ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രി മൊഴി നല്‍കി. കന്യാസ്ത്രിയുടെ മൊഴിയില്‍ ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുത്തില്ലെന്നും ആരോപണമുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലായെന്ന് കന്യാസ്ത്രി അറിയിച്ചതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഫ്രാങ്കോയെ ഭയന്നാണ് സത്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്കിയ വിടുതൽ ഹരജിയിൽ ഇന്നത്തെ വാദം പൂര്‍ത്തിയായി. കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോടതി നടപടികൾ രഹസ്യമായാണ് നടന്നത്. സാക്ഷിമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഫ്രാങ്കോയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള ഹാജരായി. ഈ മാസം 29ന് കേസിലെ വാദം തുടരും.