രാജ്യത്ത് നടക്കുന്ന കർഷക പ്രതിഷേധങ്ങളുടെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന് സൂചന. കഴിഞ്ഞയാഴ്ച പാർലമെന്റ് പാസാക്കിയ മൂന്ന് കർഷക ബില്ലുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് രാഹുൽ പഞ്ചാബിൽ എത്തുമെന്നാണ് സൂചന.
കർഷക ബില്ലുകൾക്കെതിരായി കോൺഗ്രസ് പാർട്ടിയുടെ രണ്ടുമാസം നീണ്ടുനിൽക്കുന്ന പ്രക്ഷോഭ പദ്ധതിയുടെ ഭാഗമായ പ്രതിഷേധ റാലിയിലും രാഹുൽ സംസാരിക്കുമെന്ന് കോൺഗ്രസ് സ്ഥിരീകരിച്ചു. പഞ്ചാബിനുശേഷം, ഹരിയാനയിലെ കർഷകരുടെ പ്രതിഷേധങ്ങൾക്കൊപ്പം ചേരാൻ സാധ്യതയുണ്ട്. എന്നാൽ ഹരിയാനയിലെ ബിജെപി സർക്കാർ അദ്ദേഹത്തെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കുമോ എന്ന് ഉറപ്പില്ല.
അതേസമയം, ഇന്ത്യൻ കാർഷിക ചരിത്രത്തിലെ നാഴികാക്കല്ലാണിതെന്നും ദശലക്ഷക്കണക്കിന് കർഷകരെ ശാക്തീകരിക്കുന്ന നിയമങ്ങളാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ബിൽ പുനഃപരിശോധനക്കായി പാർലിമെന്റിലേക്ക് തിരിച്ചയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെയായിരുന്നു രാഷ്‌ട്രപതിയുടെ തീരുമാനം.