ലൈംഗിക ആരോപണ കേസിൽ സംവിധായകൻ അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യുന്നു. മുംബൈ വാർസോവ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. നടി പായൽ ഘോഷ് നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അനുരാഗിനെതിരെ ചുമത്തിയിരിക്കുന്നത്.
ആറ് വർഷം മുമ്പാണ് അനുരാഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ ഘോഷ് ആരോപിച്ചത് സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ലെന്നും പായൽ വ്യക്തമാക്കിയിരുന്നു.
നടി പായൽ ഘോഷിന്റെ ലൈംഗിക ആരോപണം കശ്യപ് നിഷേധിച്ചു. തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്ന് അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവിധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ അമിതാബച്ചനെയും വലിച്ചിഴക്കാൻ ശ്രമിച്ചു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കുറ്റമാണെങ്കിൽ താൻ സ്വീകരിക്കാം. എന്തു സംഭവിക്കുമെന്ന് കാത്തിരിന്നു കാണാമെന്നും കശ്യപ് ട്വിറ്ററീലൂടെ വ്യക്തമാക്കി.
30 കാരിയായ പായൽ ഘോഷ് തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബംഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രംഗത്ത് എത്തിയത്.