സൗദി അറേബ്യയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെ മാസങ്ങൾക്കുശേഷം വിശ്വാസികൾ ഉംറ കർമം നിർവഹിച്ചു. കൊവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ സൗദി ഉംറക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
പ്രതിദിനം 6000 വിശ്വാസികൾക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ സൗദിയിലുള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനനുമതി നൽകിയിട്ടുള്ളു. മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരെ മക്ക സന്ദർശിക്കാൻ അനുവദിക്കില്ല. എല്ലാ വിശ്വാസികളും മൂന്നുമണിക്കൂറിനുള്ളിൽ പ്രാർത്ഥന പൂർത്തിയാക്കണമെന്നും ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ചകളിൽ പ്രാർഥനക്കോ ഉംറ കർമം നിർവഹിക്കുന്നതിനോ ആയി വിശ്വാസികൾ ഓൺലൈൻ വഴി സമയവും ദിവസവും റിസർവ് ചെയ്യണം. ഇരുപത്തിയഞ്ചോളം പേരടങ്ങുന്ന ഓരോ സംഘത്തിനുമൊപ്പം ഒരു ആരോഗ്യ പ്രവർത്തകനും അടിയന്തിര ആവശ്യങ്ങൾക്കായി ആരോഗ്യ സംരക്ഷണ സംഘവും മക്കയിൽ ഉണ്ടാകുമെന്ന് ഭരണകൂടം വ്യക്തമാക്കി.
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഉംറ നടത്തുകയെന്ന് ഭരണകൂടം അറിയിച്ചു. കൃത്യമായ ശാരീരിക അകലം പാലിച്ചാണ് കർമങ്ങൾ നിർവഹിക്കാൻ അനുവദിക്കുന്നത്. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടം ഒക്ടോബർ പതിനെട്ടിനാണ്. ഈ ഘട്ടത്തിൽ 15,000 മുതൽ 40,000 വരെ വിശ്വാസികളെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കും.