മുംബൈ മയക്കുമരുന്ന് കേസിൽ റിയാ ചക്രബർത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ഉപാധികളളോടെ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്നും മുംബൈ വിട്ട് പോവുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനനെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത പത്തു ദിവസം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേ സമയം സഹോദരൻ ഷൗവിക് ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ മാസം 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്. 28 ദിവസത്തിന് ശേഷമാണ് റിയക്ക് ജാമ്യം അനുവദിക്കുന്നത്
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ കാമുകിയും നടിയുമായ റിയയയെ ലഹരി മരുന്നു ഉപയോഗിച്ചതിനും കടത്തിയതിനും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ ഷൗവിക് ചക്രബര്‍ത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു.
റിയയുട മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ നേരത്തെ റെയ്ഡ് നടത്തിയിരുന്നു. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റിയയുടെ മയക്കുമരുന്ന് ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ പരിശോധനയിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് എൻസിബി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിംഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്.
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന് ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രംഗത്ത് വരികയായിരുന്നു.