ഹത്രാസിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഉത്തർ പ്രദേശ് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ സന്ദീപുമായി പെൺകുട്ടി സഹോദരന്റെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് വാദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 13 മുതൽ 104 തവണ ഇരുവരും ഫോൺ വഴി സംസാരിച്ചുവെന്നും പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്നതും തെളിയിക്കുന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ വിഷയത്തിൽ പ്രത്യേക അന്വേഷണ ഏജൻസി പെൺകുട്ടിയുടെ സഹോദരനെ ചോദ്യം ചെയ്യും.
പെൺകുട്ടിയുടെ വീട്ടിലെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിച്ചു. കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടിയാണ് അനുവദിച്ചിട്ടുള്ളത്. ഹത്രാസ് കൂട്ടാബലാത്സംഗ കേസിൽ പ്രതിഷേധങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണം ആരംഭിച്ച് ഏഴ് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു ആദ്യ നിർദേശം. വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കാലാവധി പത്ത് ദിവസങ്ങളായി ഉയർത്തിയതെന്ന് യുപി അഡീഷണൽ ചിഫ് സെക്രട്ടറി അവിനാഷ് കെ അവസ്തി അറിയിച്ചു.
അതേസമയം, കൊവിഡ് ബാധിതനായിരിക്കെ ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച ആം ആദ്മി എംഎൽഎ കുൽദീപ് കുമാറിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സെപ്റ്റംബർ 29ന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒക്ടോബർ 4ന് മന്ത്രി ഹത്രാസ് സന്ദർശിച്ചു എന്നാണ് ആരോപിക്കപ്പെടുന്നത്.