യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. 24 സ്ഥാപനങ്ങളാണ് യുജിസി വ്യാജമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ വ്യാജ സർവകലാശാലകള്‍ ഉള്ളത് ഉത്തര്‍ പ്രദേശിലാണ്. ഏഴ് വ്യാജ സർവകലാശാലകളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ സർവകലാശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് യുജിസിയാണ്. യുജിസിയുടെ അംഗീകാരം ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാകൂ.
കേരളത്തില്‍ നിന്നും 'സെന്റ്. ജോൺസ് യൂണിവേഴ്‌സിറ്റി കിശനറ്റം' ആണ് പട്ടികയില്‍ ഇടംപിടിച്ച ഏക സ്ഥാപനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര‍്‍ത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, വര്‍ഷം തോറും വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ആകെയുള്ള ശിക്ഷ. ഉന്നതവിദ്യാഭ്യാസ രംഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വ്യാജ സർവകലാശാലകൾക്കെതിരെ നടപടിയെടുക്കാന്‍ കർശനനിയമം കൊണ്ടു വരികയല്ലാതെ മറ്റുവഴിയില്ല.