കേരള കോൺഗ്രസ് ജന്മദിനമായ നാളെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ജോസ് കെ മാണി നിർണായക പ്രഖ്യാപനം നടത്തിയേക്കും. യുഡിഎഫിൽ നിന്ന് പടിയിറങ്ങി 3 മാസം കഴിയുമ്പോഴാണ് ഇടതുമുന്നണി ബാന്ധവം ഉറപ്പിച്ച് ജോസ് മുന്നോട്ട് പോകുന്നത്. അതേസമയം രണ്ടില ചിഹ്നം സംബന്ധിച്ച് തർക്കം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഹ്നം ജോസ് പക്ഷത്തന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുക. ചിഹ്നം അനുവദിച്ച് തെരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനം എടുത്തപ്പോഴാണ് ജോസിന്റെ ഇടതുമുന്നണി പ്രവേശന ചർച്ചകൾ വേഗത്തിലായത്. അതിനാൽ തന്നെ ചിഹ്നം കൈക്കലാക്കാൻ ഏത് അറ്റം വരെ പോകുമെന്ന നിലപാടിലാണ് ജോസും ജോസഫും.
ഇടതുമുന്നണിയിലെത്തിയാൽ യുഡി എഫ് പിന്തുണയോടെ നേടി എംപി സ്ഥാനം ജോസ് രാജിവെക്കാൻ തയ്യാറാകുമോ എന്നാണ് എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ജോസ് ഇടതുമുന്നണിയിലെത്തിയാൽ എംപി സ്ഥാനം രാജിവെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടും. അതേ സമയം എംപി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് ജോസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. പാല സീറ്റും എം പി സ്ഥാനവും എൻസിപിയുമായി പരസ്പരം വെച്ചുമാറുമെന്ന് തുടക്കം മുതലെ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് എൻസിപിയോ, ജോസോ പ്രതികരിച്ചിട്ടില്ല. ജോസിന്റെ പാർട്ടിക്ക് പാല വിട്ടുകൊടുത്ത് സീറ്റ് വിഭജനത്തിന് തയ്യാറല്ലെന്ന് നേരത്തെ മാണി സി കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജോസ് ഇടതുമുന്നണിയുമായി അടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ മാണി സി കാപ്പൻ മുഖ്യമന്ത്രിയെ കണ്ട് പാല വിട്ടുകൊടുക്കുന്നതിലെ അതൃപ്തി അറിയിച്ചിരുന്നു.
ജോസ് മുന്നണിയിൽ എത്തുന്നതിൽ സിപിഐക്ക് ഇപ്പോഴും പൂർണ സമ്മതം ഇല്ല. അതേ സമയം കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണി ചർച്ച നടത്തിയപ്പോൾ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ജോസ് മുന്നണിയിൽ എത്തുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടിൽ തന്നെയാണ് സിപിഐ.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്നത് സംബന്ധിച്ച് സിപിഎമ്മും കേരളാ കോൺഗ്രസും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞടുപ്പിലെ പ്രകടനം കേരളാ കോൺഗ്രസിന് ഏറെ നിർണായകമാവും. ഇതിന്റെ അടിസ്ഥാനത്തിലാവും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ചുള്ള ചർച്ചകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസിന് 10 സീറ്റുകൾ വരെ നൽകാമെന്നാണ് സിപിഎമ്മിന്റെ വാഗ്ദാനം. പാല സീറ്റ് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. സിപിഎം കേരളാ കോൺഗ്രസുകളോട് ഏറ്റുമുട്ടി സ്ഥിരമായി തോൽക്കുന്ന സീറ്റുകളാണ് ഇത്. കേരളാ കോൺഗ്രസ് വടക്കൻ കേരളത്തിൽ മത്സരിക്കുന്ന സീറ്റ് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. കോഴിക്കോട് ജില്ലയിൽ കേരള കോൺഗ്രസ് മത്സരിച്ച് തോൽക്കുന്ന പേരാമ്പ്ര സീറ്റിന് പകരം ഇരിക്കൂർ സീറ്റ് നൽകിയേക്കും. വടക്കൻ കേരളത്തിൽ ഒന്നോ രണ്ടോ സീറ്റുകൾ കൂടി ജോസ് ചോദിക്കാൻ സാധ്യതയുണ്ട്.