ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ്. ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ മറാത്തി ചാനലുകളാണ് അന്വേഷണം നേരിടുന്ന മറ്റു ചാനലുകള്‍. ഈ രണ്ട് ടെലിവിഷൻ ചാനലുകളുടെ ഉടമകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുശാന്ത് രജപുത് കേസില്‍ പോലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരന്തരം റിപ്പോര്‍ട്ട് ചെയ്തതാണ് തങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉന്നയിക്കാന്‍ മുംബൈ പോലീസിനെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു.
അതിനിടെ, ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമം നടത്തുന്ന ഗൂഢസംഘം മുംബൈ പോലീസിന്റെ വലയിലായി. മുംബൈയിലെ 2,000 വീടുകളിലാണ് ഹസ്‌ന റിസർച്ച് ടി.ആർ.പി. നിർണയിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഉപകരണം സ്ഥാപിച്ച വീട്ടിൽ ആളില്ലാത്തപ്പോഴും ടെലിവിഷൻ തുറന്നുവെച്ചാണ് ഇവര്‍ റേറ്റിംഗ് കൂട്ടിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷത്തില്‍നിന്നും വ്യക്തമായി. ചില വീട്ടുകാർക്ക് അതിന് പ്രതിഫലവും നൽകി.ടെലിവിഷൻ ചാനലുകൾക്ക് പരസ്യങ്ങൾ കിട്ടുന്നതും പരസ്യനിരക്ക് നിർണയിക്കപ്പെടുന്നതും ടി.ആർ.പി.യുടെകൂടി അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം കാണിക്കുന്നത് വഞ്ചനാ പരമാണെന്ന് പോലീസ് പറയുന്നു.
ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.