വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി തേടി കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം തുടങ്ങി. പ്രതികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും പുറത്താക്കണമെന്നുമാണ് ആവശ്യം.
വാളയാറിലെ ദരിദ്ര കുടുംബത്തിലെ 13ഉം 9തും വയസ്സുള്ള പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയ കേസിലെ പ്രതികളെ വിചാരണക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു.13വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ചതായി കണ്ടത്. അത്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുന്‍പു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കേസുമായി മുന്നോട്ട് പോയാല്‍ മകനെക്കൂടി ഇല്ലാതാക്കുമെന്ന് പ്രതിയായ മധുവിന്റെ ബന്ധു ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെടുമ്പോള്‍ ഐപിഎസ് നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയും ആരോപിച്ചു. നേരത്തെ, കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നിരാഹാര സമരം നടത്തിയിരുന്നു.
രാവിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സത്യാഗ്രഹം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അഞ്ചു പേർ മാത്രമാണ് സത്യാഗ്രഹമിരിക്കുന്നത്. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറമാണ് സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കുന്നത്.