വടക്കാഞ്ചേരി ലൈഫ് പദ്ധതി ക്രമക്കേടിൽ യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസിൽ ഹാജരാകാൻ സന്തോഷ് ഈപ്പന് നോട്ടീസ് നൽകിയിട്ടുണ്ട്. ഭവന പദ്ധിയുടെ നിർമാണ കരാർ ലഭിച്ചതിന് വൻതുക കമ്മീഷൻ നൽകിയെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണ കരാർ നേടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് പണം നൽകിയെന്ന് സന്തോഷ് സമ്മതിച്ചു. ഇതു സംബന്ധിച്ച ഡയറി സിബിഐ ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സിബിഐ യുടെ എഫ്ഐആറിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിദേശ സഹായ നിയന്ത്രമ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇയാളെ പ്രതിയാക്കിയത്. സ്വപ്ന സുരേഷിനും കോൺസുലേറ്റിലെ ജീവനക്കാർക്കുമായി നാലര കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അനിൽ അക്കരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്മീഷനായി നൽകിയ പണം കോഴയായി കണക്കാക്കാനാകില്ലെന്നാണ് യൂണിടാകിന്റെ വാദം.