ഡല്‍ഹി: സ്ത്രീകളുടെ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അവരുടെ ചിത്രങ്ങൾ സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ ഗൂഗിളിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. 8 വർഷങ്ങൾക്ക് മുൻപേ കാമുകനായിരുന്നയാൾക്ക് അയച്ച ചിത്രങ്ങൾ തന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി.
2012ൽ ഒരു വ്യക്തിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു. അയാൾ നിർബന്ധിച്ച് പല തരത്തിലുള്ള ചിത്രങ്ങളും വാങ്ങിച്ചുവെന്നും പിന്നീട് അത് വെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ പരാതിയിൽ പറഞ്ഞു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിരെ ഇവര്‍ നൽകിയ പരാതിയിന്മേലുള്ള കോടതി ഉത്തരവ് പ്രകാരം ഫേസ്ബുക്ക് എല്ലാ യുആർഎല്ലുകളും നീക്കം ചെയ്തെങ്കിലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പോയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗൂഗിളിനും ഫേസ്ബുക്കിനും ശക്തമായ താക്കീത് നൽകിയത്.
കുട്ടികളുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഏത് വിധേനയും മാധ്യമങ്ങൾ തടയണമെന്നും കോടതി ഉത്തരവിട്ടു. നീക്കം ചെയ്തതിന് ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യുന്നവർക്കെതിരെ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.