സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നും ലൈംഗിക അതിക്രമവും പ്രണയ നൈരാശ്യവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണമെന്നും കണ്ടെത്തല്‍.
ജനുവരി മുതല്‍ ജൂലൈ വരെയുളള കണക്കുകളാണ് പരിശോധിച്ചത്. കുട്ടികളിലെ ആത്മഹത്യാനിരക്കും കാരണങ്ങളും കണ്ടെത്തുകയായിരുന്നു ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ ലക്ഷ്യം. ഈ കാലയളവില്‍ ആത്മഹത്യ ചെയ്ത കൗമാരക്കാരില്‍ 158 പേരില്‍ 90 പേരും പെണ്‍കുട്ടികളാണ്. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുളളവരാണ് ഇതില്‍ 148 പേരും. ഇവരില്‍ 71 പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാരില്‍ ആത്മഹത്യപ്രവണത വര്‍ധിച്ചിട്ടുണ്ട് എന്നത് റിപ്പോര്‍ട്ടിലെ ആശങ്കാജനകമായ കണ്ടെത്തലാണ്.
ലൈംഗിക അതിക്രമവും പ്രണയ നൈരാശ്യവുമാണ് ഭൂരിഭാഗം കുട്ടികളെയും ആത്മഹത്യയിലേക്ക് നയിച്ചത്.മാതാപിതാക്കള്‍ ശകാരിച്ചതിനുള്‍പ്പെടെ പ്രത്വേകിച്ച് കാരണമില്ലാതെ ആത്മഹത്യ ചെയ്തത് നാല്‍പത്തിയൊന്ന് ശതമാനം കുട്ടികളാണ്. ലോക്ഡൗൺ കാലത്ത് മാത്രം 173 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നുളള കണക്കുകള്‍ പോലിസ് പുറത്തുവിട്ടിരുന്നു.