കോഴിപ്പോര് തടയാനെത്തിയ ഉദ്യോഗസ്ഥൻ പോരുകോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ വടക്കൻ സമറയിലാണ് സംഭവം. കോഴിയുടെ കാലിൽ ഘടിപ്പിച്ച മൂർച്ചയേറിയ ബ്ലേഡ് കൊണ്ടാണ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്.
സാൻ ജോസ് മുൻസിപ്പൽ പൊലീസ് സ്റ്റേഷൻ മേധാവിയായ ലെഫ്റ്റനന്റ് ക്രിസ്റ്റീൻ ബോലോക് ആണ് കൊല്ലപ്പെട്ടത്. ബ്ലേഡ് കൊണ്ട് ഇടത് തുടയിലുണ്ടായ മുറിവാണ് മരണകാരണം. മൂർച്ചയേറിയ ബ്ലേഡ് ആയതിനാൽ കാലിന്റെ പ്രധാന രക്തക്കുഴൽ മുറിഞ്ഞതാണ് മരണത്തിനു കാരണമായത്.
ഫിലോപ്പീൻസിൽ കോഴിപ്പോര് നിയമവിധേയമാണെങ്കിലും കൊവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. നിയന്ത്രണം ലംഘിച്ച് കോഴിപ്പോര് നടത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് മുറിവേറ്റത്. ഇതോടെ, സംഘത്തിലെ മൂന്ന് പേർ ഓടിരക്ഷപ്പെട്ടു.
കോഴിപ്പോര് കാണാനെത്തിയവരിൽ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജ്യത്ത് കോഴിപ്പോര് നിരോധിച്ചത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കാലിൽ ബ്ലേഡ് ഘടിപ്പിച്ച രണ്ട് പൂവൻകോഴികളെ പരസ്പരം പോരടിപ്പിക്കുന്നതിനെയാണ് കോഴിപ്പോര് എന്ന് പറയുന്നത്. കോഴികളിൽ ഒന്നിന് കാണികൾക്ക് വാതുവെക്കാം. ഈ സാമ്പത്തിക നേട്ടത്തിനായാണ് ആളുകള്‍ കോഴിപ്പോര് സംഘടിപ്പിക്കുന്നത്.