ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ ബീച്ചുകളുള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ബീച്ചിൽ കൈകഴുകാനുള്ള സൗകര്യങ്ങളും മുന്നറിയിപ്പ് ബോർഡുകളും വയ്‌ക്കാൻ പഞ്ചായത്തുകൾക്കും ഡിടിപിസിക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. റിസോർട്ടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സാനിറ്റൈസറും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പത്തു മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് പുനരാരംഭിച്ചത്. വിനോദസഞ്ചാരസീസണ്‍ ആരംഭിക്കുന്ന വേളയിലാണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള കോവളമടക്കമുള്ള ബീച്ചുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വഴിയോരക്കച്ചവടക്കാര്‍ക്ക് കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വിശ്രമമുറി, ശൗചാലയങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. മുഴുവന്‍ സമയവും ടൂറിസം പോലീസ്, കുടുംബശ്രീ, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവരുടെ നിരീക്ഷണം ഉണ്ടായിരിക്കും.