കോതമംഗലം പള്ളിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ പക്ഷം പിടിക്കുകയാണെന്നും സർക്കാർ ഈ നിലപാട് തുടർന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളിയേറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ശാബ്ദങ്ങളായി തുടരുന്ന ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ ഇരുസഭകളുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി വീണ്ടും ചർച്ച നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുത്ത് കൈമാറാൻ പോലീസ് സേനയുടെ കുറവുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തേയും കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും അത് അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ പള്ളി ഒഴിപ്പിക്കാൻ കേന്ദ്രസേനയെ വിളിക്കാൻ അറിയാമെന്നും കോടതി പറഞ്ഞു.
പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്ന് നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം, കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിനോടും പറഞ്ഞിട്ടുണ്ട്.