ചെന്നൈ: മനുസ്മൃതി നിയമപുസ്തകമല്ലെന്നും അത് ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാമെന്നും മദ്രാസ് ഹൈക്കോടതി. ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന്‍ മനുസ്മൃതി വിരുദ്ധ പ്രസ്താവന നടത്തിയെന്നും അദ്ദേഹത്തെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം ആവശ്യപ്പെട്ട പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി.
മനുസ്മൃതിയെ തിരുമാവാളൻ അദ്ദേഹത്തിന്റെതായ രീതിയിൽ വ്യാഖ്യാനിച്ചതിന് നമുക്ക് എന്താണ് ചെയ്യാനാകുക എന്നാണ് കോടതി ചോദിച്ചത്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള ആക്ഷേപങ്ങൾ വരാതെ നോക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ജസ്റ്റിസ് എം സത്യനാരായണന്‍, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവർ നേതൃത്വം നൽകിയ ബെഞ്ച് താക്കീത് നൽകി. എന്തടിസ്ഥാനത്തിലാണ് തിരുമാവളന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുകയെന്നും കോടതി ചോദിച്ചു.
സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കമെന്ന് നേരത്തെ നടന്ന ഒരു വെബിനാറില്‍ തിരുമാവളൻ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.