കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന എംസി ഖമറുദ്ദീൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി. ബിസിനസിൽ നഷ്ടം സംഭവിച്ചതിന്റെ പേരിൽ വഞ്ചനാ കുറ്റം ചുമത്താനാവില്ലെന്ന ഖമറുദ്ദീന്റെവാദം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ കഴിഞ്ഞ ദിവസം കോടതിയിൽ വാദം പൂർത്തിയായിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഖമറുദ്ദീനാണെന്ന് പ്രോസിക്യൂഷൻ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എംഎൽഎ തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ വഞ്ചനകുറ്റം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി.
നേരത്തെ എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജി ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ഖമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കോടതി ഉടൻ പരിഗണിക്കും. കോടതി കഴിഞ്ഞ ദിവസം ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ ഖമറുദ്ദീൻ ജാമ്യേപക്ഷ സമർപ്പിച്ചത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘാണ് അറസ്റ്റ് ചെയ്തത് . കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.
അതേസമയം കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പില് 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസർകോട് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി.