ബീഹാറിലെ പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. ജനവിധി മഹാസഖ്യത്തിന് അനുകൂലമാണെന്നും എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലം എൻഡിഎയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
ബീഹാറിലെ ആളുകൾക്ക് നന്ദി പറയുന്നു. ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലം എൻഡിഎയ്ക്ക് അനുകൂലമായിരുന്നു. ഇത് ആദ്യമായി സംഭവിച്ചിട്ടില്ല. 2015 ൽ വോട്ടുകൾ മഹാസഖ്യത്തിനു അനുകൂലമായിരുന്നുവെങ്കിലും ബിജെപി പിൻവാതിലിലൂടെ അധികാരം നേടി -തേജസ്വി യാദവ് പറഞ്ഞു.
മഹാസഖ്യം സർക്കാർ രൂപീകരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ അതിനായി ശ്രമിക്കും. മഹാസഖ്യത്തേക്കാൾ 12,270 വോട്ടുകൾ മാത്രമാണ് എൻഡിഎ ക്ക് അധികം ലഭിച്ചത്. 20 സീറ്റുകൾ നേരിയവ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. പല നിയോജകമണ്ഡലങ്ങളിലെയും ആയിരത്തോളം തപാൽ ബാലറ്റുകൾ അസാധുവാക്കി. ഇത്രയധികം പോസ്റ്റൽ വോട്ടുകൾ റദ്ദാക്കിയതിന്റെ കാരണം സ്ഥാനാർത്ഥികളോട് പോലും പറഞ്ഞിട്ടില്ല. ജനങ്ങളുടെ പിന്തുണ മഹാസഖ്യത്തിന് ലഭിച്ചപ്പോൾ ധൻ, ചാൽ, ബാൽ (പണം, വഞ്ചന, പേശി) വഴി എൻഡിഎ വോട്ടെടുപ്പ് വിജയം നേടി- തേജസ്വി യാദവ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും തന്നെയോ ആർജെഡിയെയോ തടയാൻ കഴിഞ്ഞില്ലെന്നും തേജസ്വി യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.