കള്ളപ്പണക്കേസിൽ എൻഫോഴ്സ്മന്റ് റജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കരൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത മാസം 2 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. ജാമ്യാപേക്ഷയിന്മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. തനിക്കെതിരെ ഇഡി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് കേസിൽ പ്രതിചേർത്തതെന്ന് ശിവശങ്കൻ ജാമ്യാപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുകയാണെന്ന് എം ശിവശങ്കരൻ രേഖമൂലം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. താൻ ഇത് നിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കരൻ കോടതിയെ അറിയിച്ചു. ശിവശങ്കരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഇന്ന് രാവിലെ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. അഞ്ച് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കരൻ ജാമ്യം നിഷേധിച്ചത്.
എം ശിവശങ്കരനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം 28 നാണ് ഇഡി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെത്തി ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിന് സമൻസ് കൈമാറി. ശിവശങ്കരനെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഇഡി കൊണ്ടു പോയി. കൊച്ചി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിന് ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.