മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിൻ്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇ.ഡി വിളിച്ചു വരുത്തുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ മൊഴിയെടുക്കാൻ ഇ.ഡി വിളിപ്പിക്കുന്നത്. എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി. നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രന്‍ രേഖമൂലം അറിയിച്ചിരുന്നു.
രണ്ടാഴ്ചയിലേറെ ക്വാറൻ്റൈനിൽ ഇരുന്ന രവീന്ദ്രന് കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇ.ഡി നോട്ടീസ് നല്‍കുന്നത്. ദീർഘകാലമായി തനിക്ക് അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂർണവിശ്വാസമാണെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.