മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ കേസ് റജിസ്റ്റര്‍ ചെയ്ത് ഉത്തര്‍ പ്രദേശ് പോലീസ്. 22 വയസ്സുകാരനായ കോളജ് വിദ്യാര്‍ഥി ഉവായിസ് അഹമ്മദിനെതിരെയാണു നടപടി. 20 വയസ്സുകാരിയായ തന്റെ മകളെ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അഹമ്മദ് നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. ഐപിസി 504, 506 വകുപ്പുകളും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇരുവരും ഒരേ സ്കൂളില്‍ പഠിച്ചവരാണെന്നും പെണ്‍കുട്ടിയുമായി സൌഹൃദം സ്ഥാപിച്ച അഹമ്മദ് പിന്നീട് വിവാഹം കഴിക്കാനായി മതപരിവര്‍ത്തനം നടത്തണമെന്ന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പിതാവ് പരാതിയില്‍ വ്യക്തമാക്കി. നിരവധി തവണ തടഞ്ഞതിന് ശേഷവും അഹമ്മദ് മകളെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ ജൂണില്‍ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയതിനു ശേഷവും അഹമ്മദ് തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ഇയാള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പിതാവായ ടിക്കാറാം പറഞ്ഞു. പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ശനിയാഴ്ചയാണ് നിര്‍ബന്ധിത മതപരിവർത്തനം തടഞ്ഞുകൊണ്ടുള്ള ഓർഡിനൻസിന് ഗവർണർ ആനന്ദിബെൻ പട്ടേൽ അനുമതി നൽകിയത്. 10 വർഷം വരെ തടവും പരമാവധി 50,000 രൂപവരെ പിഴയുമാണ് ശിക്ഷ. ജാമ്യമില്ലാ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തുക.