കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷണത്തിൽ തുടർ നടപടികളുമായി സി.ബി.ഐ. മുന്‍ എംഡി കെ.എ. രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരും അഴിമതിക്കായി വലിയ ഗൂഢലോചന നടത്തി. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി നിഷേധിച്ചത് തുടങ്ങി സര്‍ക്കാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചത്.
രണ്ട് ദിവസം മുന്‍പാണ് സിബിഐ ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വന്‍ അഴിമതിയാണ്. തെളിവുകളും സാക്ഷിമൊഴികളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പല തെളിവുകളെയും സര്‍ക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചു, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു ഇറക്കുമതി. കശുവണ്ടി വികസന കോര്‍പറേഷന്‍റെ സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ മാര്‍ഗനിര്‍ദേശങ്ങളും ലംഘിക്കപ്പെട്ടു.
വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും ആരോപണവിധേയര്‍ ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.