കർഷക പ്രക്ഷോഭത്തിനായി ഡൽഹിയിലേക്ക് പോകുന്നവരുടെ വാഹനങ്ങൾക്ക് സൗജന്യമായി പെട്രോളും ഡീസലും നൽകുമെന്ന് ശിരോമണി അകാലിദൾ. ഡൽഹി അമൃത്സർ ഹൈവെയിലൂടെ പ്രക്ഷോഭത്തിന് പോകുന്നവർക്കാണ് സൗജന്യമായി ഇന്ധനം നൽകുക. കാർഷിക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അകാലിദൾ പ്രവർത്തകർ ഇത്തരമൊരു നീക്കം നടത്തുന്നത്. അകാലിദളിന്റെ വിദേശത്തുള്ള പ്രവർത്തകരുടെ പിന്തുണയോടെയാണ് ഇന്ധനത്തിനുള്ള പണം അകാലിദൾ പ്രവർത്തകർ കണ്ടെത്തുന്നത്. സമരത്തിന് വിവിധ വിഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയുടെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. അതേ സമയം 14 ആം ദിവസത്തിലേക്ക് കടന്ന കർഷക പ്രക്ഷോഭം ശക്തമായി തുടരുകയാണ്. കർഷ സമരത്തെ പിന്തുണച്ച് കൂടുതൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കർഷക നിയമം പിൻവലിക്കും വരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.
കർഷകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു 8 കർഷക സംഘടനാനേതാക്കളുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. 3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനിന്നപ്പോള്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കളും അറിയിച്ചു. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ രേഖാമൂലം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൈമാറാമെന്ന് അമിത് ഷാ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മുപ്പതോളം സംഘടനകളുള്ളപ്പോൾ എട്ട് സംഘടനാ നേതാക്കളെ മാത്രം ചർച്ചയ്ക്കു വിളിച്ചതിന്റെ കാരണവും അവര്‍ അമിത് ഷായോട് ചോദിച്ചു. പഞ്ചാബിലെ ഏറ്റവും വലിയ കർഷക യൂണിയനായ ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹനെ പോലും യോഗത്തിന് ക്ഷണിച്ചിരുന്നില്ല. ഇതുവരെ അണിയറയിൽ കരുക്കൾ നീക്കിയ ഷാ നേരിട്ടിറങ്ങി ചർച്ച നടത്തിയിട്ടും പരിഹാരവഴി തെളിയാത്തതു കേന്ദ്രത്തിന് വലിയ തിരിച്ചടിയാണ്. പ്രശ്നം പരിഹരിക്കാൻ കേന്ദ്രം ആത്മാർഥമായി ആഗ്രഹിക്കുന്നില്ലെന്നാണ് ഷായെ കണ്ടിറങ്ങിയ സംഘടനാ നേതാക്കള്‍ പറഞ്ഞത്.