കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കി കർഷകർ. ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭം 17 ദിവസം പിന്നിട്ടു. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ പാസാക്കിയ 3 പുതിയ കാർഷിക ബില്ലുകൾ പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ.
ദേശവിരുദ്ധ സംഘടനകൾ പ്രക്ഷോഭം ഹൈജാക്ക് ചെയ്തെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം കർഷക സംഘടനാ നേതാക്കൾ തള്ളി. സമരത്തിൽ അത്തരക്കാരുണ്ടെങ്കിൽ സർക്കാർ പിടികൂടണമെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രമന്ത്രിമാരുടെ ശ്രമമെന്ന് കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു. സമരം ഇടത്-മാവോയിസ്റ്റ് സംഘടനകൾ ഹൈജാക്ക് ചെയ്തെന്ന് റെയിൽവെ മന്ത്രി ട്ര്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേ സമയം പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കൂടുതൽ കർഷക സംഘടനകൾ തീരുമാനിച്ചു.
കർഷകർ ടോൾ പ്ലാസകൾ ഉത്തരേന്ത്യയിൽ വ്യാപകമായി ഉപരോധിച്ചു. ഡൽഹി- ചണ്ഡീഗഡ് ദേശീയ പാതയിലെ കർനൂർ, പാനിപറ്റ് ടോൾ പ്ലാസകൾ പ്രക്ഷോഭകർ തുറന്നുവിട്ടു. പ്രക്ഷോഭം മുന്നിൽകണ്ട് ഡൽഹി- ഹരിയായന അതിർത്തിയിൽ ഫരീദാബാദ് പൊലീസ് 3500 ഓളം പൊലീസുകാരെ വിന്യസിച്ചു. ബദർപൂർ, ഗുരുഗ്രാം, കുൻടലി-ഗാസിയാബാദ്-പൽവാൾ, പാലി, ധനൂജ് അതിർത്തിയിലാണ് കർഷകർക്കെതിരെ പൊലീസിനെ വിന്യസിച്ചത്. ഇവിടുത്തെ അതിർത്തിയിൽ പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.
കാർഷിക നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. “നിയമവിരുദ്ധമായ നിയമനിർമ്മാണങ്ങൾ വഴി കാർഷിക മേഖലയെ കോർപ്പറേറ്റ് വൽക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജയിൽ ചൂണ്ടിക്കാട്ടി. കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രിയുടെ ജനനായക് ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.