വ്യാജ ടി.ആര്‍.പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് സി.ഇ.ഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് വികാസ്.
റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍.
മുംബൈയിലെ 2,000 വീടുകളിലാണ് ഹസ്‌ന റിസർച്ച് ടി.ആർ.പി. നിർണയിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഉപകരണം സ്ഥാപിച്ച വീട്ടിൽ ആളില്ലാത്തപ്പോഴും ടെലിവിഷൻ തുറന്നുവെച്ചാണ് ഇവര്‍ റേറ്റിംഗ് കൂട്ടിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷത്തില്‍നിന്നും വ്യക്തമായി. ചില വീട്ടുകാർക്ക് അതിന് പ്രതിഫലവും നൽകി. ടെലിവിഷൻ ചാനലുകൾക്ക് പരസ്യങ്ങൾ കിട്ടുന്നതും പരസ്യനിരക്ക് നിർണയിക്കപ്പെടുന്നതും ടി.ആർ.പി.യുടെകൂടി അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം കാണിക്കുന്നത് വഞ്ചനാ കുറ്റമാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.