കാസർകോട്: ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇത്തവണ എം.പിക്ക് വോട്ടുള്ള വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്.
മികച്ച പോളിംഗ് ആണ് കാസർകോട് ജില്ലയില്‍ നടക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് പോളിംഗ് 65% കടന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മികച്ച പോളിംഗ് തുടരുകയാണ്. ബിജെപിക്ക് അല്പമെങ്കിലും മേല്‍ക്കൈ അവകാശപ്പെടാവുന്ന ചുരുക്കം ചില പ്രദേശങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം നിയോജകമണ്ഡലം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍. അതുകൊണ്ടുതന്നെ അക്ഷരാര്‍ഥത്തില്‍ ത്രികോണ മത്സരമാണ് കാസർകോട് നടക്കുന്നത്.
ദീർഘകാലം ഇടതിന് മേൽക്കോയ്മയുണ്ടായിരുന്ന ജില്ലയാണ് കാസർകോട്. 2015ൽ അത് കൈവിട്ടു. 35 വർഷത്തെ ആധിപത്യത്തിനുശേഷം ലോക്സഭയും കൈവിട്ടു. ഇക്കുറി എല്ലാം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ, പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഐക്യ ജനാധിപത്യ മുന്നണി നേടിയ വിജയത്തിന്റെ തുടര്‍ച്ചതന്നെയായിരിക്കും ഇക്കുറിയും ഉണ്ടാവുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു.