തിരവനന്തപുരത്ത് മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച കേസിൽ ടിപ്പർ ലോറി ഡ്രൈവർ കസ്റ്റഡിയിൽ. ടിപ്പർ ലോറി ഡ്രൈവർ ജോയിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രദീപിനെ ഇടിച്ച ടിപ്പർ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കെൽ 01 സികെ 6949 നമ്പർ ലോറിയാണ് കസ്റ്റഡിയിലുള്ളത്. കരിക്കകത്തമ്മ എന്നാണ് ലോറിയുടെ പേര്.
ഇയാൾ ഓടിച്ച ടിപ്പർ ഇടിച്ചാണ് പ്രദീപ് മരിച്ചത്. നേമം പൊലീസ് സ്റ്റേഷനിൽ ജോയിയെ ചോദ്യം ചെയ്യുകയാണ്. പ്രദീപ് മരിച്ച കേസിൽ ലോറി ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സിസിടിവിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ഫോർട്ട് എസി പ്രതാപന്റെ നേതൃത്വത്തിലാണ് ജോയിയെ ചോദ്യം ചെയ്യുന്നത്. ഈഞ്ചക്കലിൽ വെച്ചാണ് ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രദീപ് ഇന്നലെ വൈകീട്ടാണ് ലോറി ഇടിച്ച് മരിച്ചത്. ദേശീയ പാതയിൽ കാരക്കാമണ്ഡപം എന്ന സ്ഥലത്ത് വെച്ചാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദിപിനെ ടിപ്പർ ഇടിച്ച് വീഴ്ത്തിയത്. റോഡിൽ വീണ പ്രദീപിന്റെ തലക്ക് മുകളിലൂടെ പിൻചക്രം കയറി ഇറങ്ങി. അപകട ശേഷം ടിപ്പർ നിർത്താതെ പോയത് ദുരൂഹതക്ക് ഇടയാക്കിയിരുന്നു.