എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനെതിരെ മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹൈക്കോടതി തള്ളി. തുടർച്ചയായി നോട്ടീസ് അയക്കരുതെന്ന രവീന്ദ്രന്റെ ആവശ്യവും കോടതി തള്ളി. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന രവീന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 9 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 4 തവണ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ആദ്യം നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രൻ കൊവിഡ് ബാധിതനായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. രണ്ടാമത് നോട്ടീസ് നൽകിയപ്പോൾ കൊവിഡാനന്തര ചികിത്സയിലായിരുന്നു രവീന്ദ്രൻ. തുടർന്ന് ഇഡി നോട്ടീസ് നൽകിയപ്പോൾ കൊവിഡ് അവശതയെ തുടർന്ന് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡമിറ്റ് ആയി. മെഡിക്കൽ ബോർഡ് പരിശോധിച്ച് രണ്ടാഴ്ച വിശ്രമം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. രവീന്ദ്രന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ സംഘം കണ്ടെത്തി. ചോദ്യം ചെയ്യൽ രണ്ടാഴ്ച മാറ്റിവെക്കണമെന്നാ വശ്യപ്പെട്ട് രവീന്ദ്രൻ ഇഡിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ 17 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും കത്ത് നൽകി.