പാലക്കാട്: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു പ്രകാരം കേസെടുത്തത്. സർക്കാർ ഓഫീസിന് മുന്നിൽ മതവുമായി ബന്ധപ്പെട്ട ഫ്ളെക്സ് തൂക്കിയതിലൂടെ മതസ്പർദ പടർത്താൻ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്റ്റോഡിയന്‍ കൂടിയായ സെക്രട്ടറിയാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ കൗണ്ടിങ് ഏജന്‍റുമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പാലക്കാട് നഗരസഭാ ഭരണം ഉറപ്പാക്കിയതില്‍ ആവേശംമൂത്ത ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ മന്ദിരത്തിന് മുകളില്‍ കയറി രണ്ട് ഫ്‌ളക്‌സുകള്‍ തൂക്കുകയായിരുന്നു. ഒന്നില്‍ ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്ത ശിവാജിയുടെ ചിത്രവും രണ്ടാമത്തെതില്‍ മോദിയുടെയും അമിത് ഷായുടെയും ചിത്രത്തിനൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരിക്കുന്നത്. ഇങ്ങനെയും ചിലത് കാണേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ ദുര്യോഗമെന്ന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം പ്രതികരിച്ചു. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നതെന്നും വിഷയത്തില്‍ പരാതി നല്‍കുമെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.