തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാർച്ച് ആദ്യവാരം പുറപ്പെടുവിക്കും. മെയ് ആദ്യം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. പ്രാഥമിക കൂടിയാലോചനയുടെ ഭാഗമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കലക്‌ടർമാരുമായി വീഡിയോകോൺഫറൻസ് നടത്തി.
പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കും. നവംബർ 16ന് പുറത്തിറക്കിയ കരട് പട്ടികയിൽ 2.63 കോടി വോട്ടർമാരുണ്ട്. ആറ് ലക്ഷം വോട്ടർമാരെങ്കിലും പുതുതായി പേരുചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊട്ടിക്കലാശം ഉൾപ്പെടെ ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടി ഒഴിവാക്കുന്നത് രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്തി തീരുമാനിക്കും. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. രാഷ്ട്രീയ കക്ഷികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.