ഇടുക്കി വാഗമണ്ണിൽ സിപിഐ നേതാവിന്റെ ഉടമസ്ഥതതയിലുള്ള റിസോർട്ടിൽ നിശാപാർട്ടിക്കിടെ ലഹരി മരുന്നു പിടികൂടിയതിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പാർട്ടിയിൽ പങ്കെടുത്ത 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 25 സ്ത്രീകളും പാർട്ടിയിൽ പങ്കെടുത്തു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നിശാപാർട്ടിക്ക് പിന്നിൽ 9 പേരാണാണെന്ന് പൊലീസ് കണ്ടെത്തിയത്. കൊച്ചിയിൽ നിന്നാണ് ഇവർ വാഗമണ്ണിൽ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പാർട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചത്. എസ് പിയുടെ നിർദ്ദേശം അനുസരിച്ചാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. എഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെയാണ് എസിപി റിസോർട്ടിൽ റെയ്ഡിന് എത്തിയത്.
പാർട്ടിയിൽ പങ്കെടുത്തയാളുടെ കാറിൽ നിന്ന് പൊലീസ് ലഹരി മരുന്നു കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. എൽഎസ്ഡി സ്റ്റാമ്പ്, ഹെറോയിൻ എന്നീ ലഹരിമരുന്നുകലാണ് കണ്ടെടുത്തിട്ടുള്ളത്.
റിസോർട്ട് ഉടമയും സിപിഐ നേതാവുമായി ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഇയാൾ. പിറന്നാൾ ആഘോഷമാണ് റിസോർട്ടിൽ നടന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മൂന്നു മുറി മാത്രമാണ് ഇവർക്ക് നൽകിയതെന്നും ഷാജി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റിസോർട്ടിലേക്ക് പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. കസ്റ്റഡിയിലുള്ളവരെ രക്ഷിക്കാനുളള ശ്രമം നടക്കുന്നുണ്ടെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു.