തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കവിയും സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി സൈലന്റ് വാലി ഉള്‍പ്പെടെ വിവിധ പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് സുഗതകുമാരി ജനിക്കുന്നത്. സ്വാതന്ത്രസമരസേനാനിയും കവിയുമായ ബോദേശ്വരന്റെയും വികെ കാര്‍ത്യായനി അമ്മയുടെയും മകളാണ്. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അഭയം എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം തുടങ്ങി കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ വളരെ വലുതാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അശ്രാന്തം പ്രവര്‍ത്തിച്ച കവയിത്രി കൂടിയാണ് സുഗതകുമാരി. പ്രകൃതി സംരക്ഷണസമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷ,കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക പത്രാധിപര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. മുത്തുച്ചിപ്പിക്കള്‍, രാത്രിമഴ, അമ്പലമണി, രാധയെവിടെ, പാതിരാപ്പൂക്കള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. പത്മശ്രീ, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍, സരസ്വതി സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി.