2019-ൽ കേരളത്തിൽ 41151 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4408 പേർ മരിച്ചു. 32577 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 13382 പേർക്ക് നിസാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2018 വർഷത്തെക്കൽ വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 17103 പേർക്കെതിരെയും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 69183 പേർക്കെതിരെയും സിഗ്നലുകൾ ലംഘിച്ചു വാഹനമോടിച്ച 33280 പേർക്കെതിരെയും കഴിഞ്ഞ വർഷം കേസ് എടുത്തിട്ടുണ്ട്.
വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം. അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ്. വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്.