തിരുവനന്തപുരം: ഐ.ടി അധിഷ്ഠിത സേവനങ്ങള്‍ക്ക് പുതിയ മുഖം നല്‍കികൊണ്ട് ‘സാങ്കേതിക‘ യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഇനിയൊരു പ്രകൃതി ക്ഷോഭത്തിൽ പൊതുജനങ്ങൾ ദുരിതമനുഭവിക്കാതിരിക്കാനുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷനും അക്ഷയക്കും വേണ്ടി നിർമ്മിച്ച ആസ്ഥാന മന്ദിരമാണ് ‘സാങ്കേതിക.'
പ്രളയം ബാധിച്ച പ്രദേശങ്ങളിൽ നിരവധി പേർക്ക് അവരുടെ വിലപ്പെട്ട രേഖകൾ പലതും നഷ്ടമായിരുന്നു. ഇത് ലഭ്യമാക്കാൻ പ്രത്യേക അദാലത്തുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകാനായി. ഐ.ടി അധിഷ്ഠിതമായ സംവിധാനങ്ങളിലൂടെയാണ് ഈ സേവനം വേഗത്തിൽ ലഭ്യമാക്കാനായത്. ഇത്തരത്തിൽ ജനങ്ങളുടെ നിത്യജീവിതത്തിൽ പ്രയോജനകരമാകുന്ന വിധത്തിൽ ഐ.ടി അധിഷ്ഠിത സേവനങ്ങൾ വ്യാപിപ്പിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. നവകേരള നിർമ്മിതിക്ക് ഏറെ സഹായകമായി മാറുന്ന ‘മാപ്പത്തോൾ’ പദ്ധതി ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി വിഭവങ്ങളും കണ്ടെത്താനും അത് നടപ്പാക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. സൈബർ ക്രൈമുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ഇക്കാര്യത്തിൽ കൂടുതൽ സാക്ഷരരാക്കേണ്ടതുണ്ട്. ഇതിനായി ആരംഭിച്ചിട്ടുള്ള പദ്ധതികൾ വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണം. പൊതു സമൂഹത്തിന് മികച്ച സേവനം ലഭ്യമാക്കാൻ തക്ക പദ്ധതികൾ അതിന്റെ അനന്ത സാധ്യതകളോടെയും പ്രതിബന്ധതയോടെയും നടപ്പിലാക്കാൻ ഐ.ടി മിഷൻ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ ഡോ. കെ.എസ്. റീന എന്നിവർ സംസാരിച്ചു. ഐ.ടി വകുപ്പ് അഡീഷണർ സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫറുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.ടി. മിഷൻ ചെയർമാൻ സൗരഭ് ജെയ്ൻ സ്വഗതവും ഐ.ടി. മിഷൻ ഡയറക്ടർ ഡോ. ചിത്ര. എസ് നന്ദിയും പറഞ്ഞു. പ്രകൃതി ക്ഷോഭങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട്, ജനങ്ങള്‍ക്ക് സേവനം എത്തിക്കാനുള്ള സാങ്കേതിക മികവോടെയാണ് ‘സാങ്കേതിക.' എന്ന പേരില്‍ പുതിയ ആസ്ഥാന മന്ദിരം നിലവില്‍ വന്നിരിക്കുന്നത്.