കൊവിഡ് വാക്സിൻ എടുത്താലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കേരളത്തിൽ കൂടുതൽ വാക്സിനുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. പാർശ്വഫലങ്ങൾ കുറഞ്ഞ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. കൂടുതൽ വാക്സിൻ ലഭിച്ചാൽ വിതരണം ചെയ്യാൻ കേരളം ഏതു ഘട്ടത്തിലും തയ്യാറാണ്. നിലവിൽ 133 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ആവശ്യമെങ്കിൽ അടുത്ത ഘട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
13300 പേരാണ് ആദ്യ ദിനം കേരളത്തിൽ വാക്സിൻ സ്വീകരിക്കുക. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടൻ ഡോ. റംലാ ബീവി ആദ്യ വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 11 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉള്ളത്. ആരോഗ്യമന്ത്രി കെകെ ഷൈലജ കണ്ണൂരിലെ വാക്സിൻ കേന്ദ്രത്തിലെത്തി നടപടികൾക്ക് നേതൃത്വം നൽകി. തുടർന്ന് മന്ത്രി ജില്ലകളിലെ മറ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും. വിതരണത്തിനായി കേരളത്തിൽ ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്.