തിരുവനന്തപുരം നഗരത്തിലെ മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഏത് സാഹചര്യത്തിലും വഴി തടസ്സപ്പെടുത്തിയുളള സമരം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ.എസ്ആര്‍ടിസിയെ അവശ്യസര്‍വീസിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടർ ഉടൻ അന്തിമ റിപ്പോർട്ട് കൈമാറും. ഇതിന് മുന്നോടിയായി കളക്ടർ കിഴക്കേകോട്ടയിൽ തെളിവെടുപ്പ് നടത്തി.
അതേസമയം പണിമുടക്കിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. സ്വകാര്യ ബസ് തൊഴിലാളികളും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസുകാരെ കൈയേറ്റം ചെയ്തതോടെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നാണ് പൊലീസിന്റെ വിശദീകരണം