കോൺഗ്രസിനെ കുറിച്ച് മാധ്യമങ്ങൾ കെട്ടുകഥകളും ഊഹങ്ങളും പറഞ്ഞുപരത്തുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് കേൾക്കുന്നത് അഭ്യൂഹങ്ങളാണ്. അത്തരത്തിലുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിൽ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പട്ടികയിൽ പരിഗണന നൽകും. കോൺഗ്രസ് കൂട്ടായ്മയാണെന്നും ആൾക്കൂട്ടമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാറ്റം ആഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. കൽപ്പറ്റ കൊയിലാണ്ടി മണ്ഡലങ്ങളാണ് മത്സരിക്കാൻ പരിഗണിക്കുന്നത്. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രദേശ് കോൺഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിക്കാൻ തടസമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. കൽപ്പറ്റ നഗരസഭ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തതും യുഡിഎഫിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പരമ്പരാഗത കോൺഗ്രസ് മണ്ഡലമാണ് കൽപ്പറ്റ. കെജി അടിയോടി, എം കമലം , കെകെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കൽപ്പറ്റ. 1987 ലും 2016 ലും മാത്രമെ യുഡിഎഫ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളു. സികെ ശശീന്ദ്രൻ തന്നെയായിരിക്കും കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥി.